എന്റെ ബ്ലോഗ് പട്ടിക

2011, മാർച്ച് 16, ബുധനാഴ്‌ച

അപ്പുട്ടനും ഇസ്മായിലും പിന്നെ ഞാനും . . .




'വലിയ വീട്ടില്‍ അപ്പുട്ടന്‍ ' ഞങ്ങളുടെ നാട്ടിലെ പ്രധാന തറവാടുകളില്‍ ഒന്നിലെ "വയറു കഴുകി സന്തതി" അതായത് ഏറ്റവും ചെറിയ കുട്ടി ആയിരുന്നു. നാട്ടിലെ പാടശേഖരങ്ങളില്‍ ഒരു പങ്കും കൃഷി ഭൂമിയില്‍ ഒരു പങ്കും കക്ഷിയുടെ വീട്ടുകാരുടെ വകയായിരുന്നു.നാല് പെങ്ങന്മാര്‍ക്കും കൂടി ഉള്ള ഒരേ ഒരു ആങ്ങള.."നഞ്ഞെന്തിന് എന്തിനു നാനാഴി?" എന്ന് നിങ്ങള്‍ ചിന്തിച്ചു കാണും. ഒറ്റതും ഇളയതുമായ 'കുഴപ്പങ്ങള്‍ ' ഉണ്ടാവും എന്ന് നമ്മള്‍ പ്രതീക്ഷിക്കും, എന്നാല്‍ അങ്ങനെ ഒന്നും ഇല്ല എന്ന് തന്നെ അല്ല എട്ടണക്ക്‌ പിശുക്ക് കൂടുതലും ആണ്. ജനത വായന ശാലയിലെ വൈകുന്നേരങ്ങളിലെ രാഷ്ട്രീയ സാമൂഹിക വിഷയ വിശകലനങ്ങള്‍ക്കും  ചൂടേറിയ ചര്‍ച്ചകള്‍കും ശേഷം ഉള്ള കട്ടന്‍ കാപ്പിക്കും ഓംലെറ്റ്‌ നും പോലും ഒരിക്കലും അപ്പുട്ടന്‍ പൈസ മുടക്കില്ല. പിന്നെയല്ലേ ശനിയാഴ്ച വൈകുന്നേരങ്ങളിലെ ഷെയര്‍ ഇട്ടുള്ള വീശല്‍...അങ്ങനെ കൂട്ടത്തില്‍ വെത്യസ്ഥനായ ഒരു ബാലന്‍ ആയിരുന്നു അപ്പുട്ടന്‍ ..
             
    ഇസ്മയില്‍ ആവട്ടെ നാട്ടിലെ പ്രധാന മലഞ്ചരക്ക് വ്യാപാര കുടുംബത്തില്‍ ഉള്ള മെമ്പറും. നാട്ടിലെ അടക്ക, കുരുമുളക്, ഇഞ്ചി തുടങ്ങിയ കാര്‍ഷിക വിളകള്‍ വാങ്ങി കോഴിക്കോട് അങ്ങാടി യിലേക്ക് അയക്കുന്ന പരിപാടി. ചെറുപ്പം മുതലേ ധാരാളം പണം കൈകാര്യം ചെയ്തു ശീലം ഉള്ള കുടുംബക്കാര്‍ ആണ്. രണ്ടു കയ്യിലും കറന്‍സി നോട്ടുകള്‍ പിടിച്ചു മേശപ്പുറത്തേക്ക് ഒരു പോലെ ഇട്ട് ഇടതടവില്ലാതെ എണ്ണാന്‍ ഉള്ള കഴിവ്  ഇസ്മായിലിന് ഉണ്ടായിരുന്നു. ഈ രണ്ടു നോട്ടു കെട്ടില്‍ ഏതിലെങ്കിലും ഒരു നോട്ട്‌ കൂട്ടം തെറ്റി വന്നാല്‍ അത് വേറെ ആവും വീഴുക. അന്ന് currency counting machine ഒന്നും ഉണ്ടായിരുന്നില്ല. ചെറുപ്പം മുതല്‍ പണം കൈകാര്യം ചെയ്യുന്നതിന്റെ ഒരു മെച്ചം. 

      പറഞ്ഞു വന്നത്.. ഈ  മലഞ്ചരക്ക് വ്യാപാരത്തില്‍ പലപ്പോളും പണത്തിനു നല്ല ബുദ്ധിമുട്ട് വരുമായിരുന്നു. ടൌണിലേക്ക് അയച്ച ലോഡ് ന്റെ പൈസ വരാനോ മറ്റോ താമസിച്ചാല്‍ താല്കാലികമായ ഒരു ടൈറ്റ്. ഈ അവസരത്തില്‍ പലരില്‍ നിന്നും കടം വാങ്ങിയാണ് കാര്യങ്ങള്‍ നടത്തുക. അത് അപ്പുട്ടനും നന്നായി അറിയാമായിരുന്നു. പക്ഷെ ഒരിക്കല്‍ പോലും ഇസ്മയിലിനു പൈസ കൊടുക്കുമായിരുന്നില്ല. തന്നെയുമല്ല 'Offence is the best defence' എന്ന ശാസ്ത്രത്തില്‍ ഊന്നി ഇടക്കൊക്കെ ഇസ്മായിലിനോട് 5,000.00; 10,000.00; 25,000.00 ഒക്കെ വാങ്ങുകയും ചെയ്യും. ഒരു കാര്യത്തിനും വേണ്ടി അല്ല വെറുതെ വാങ്ങുക ആണ് എന്ന് ഞങ്ങള്‍ക്കൊക്കെ അറിയാമായിരുന്നു താനും. വാങ്ങിയ പണം സമയത്തിന് തന്നെയോ ഒന്നോ രണ്ടോ ദിവസം താമസിച്ചോ കൊടുക്കുകയും ചെയ്തു. ഇങ്ങനെ പലപ്പോള്‍ ആയപ്പോള്‍ ഇസ്മായിലിന് സ്വൈര്യം കെട്ടു. അപ്പുട്ടനെ ഒന്ന് "നേരെ ആക്കുവാന്‍ " തീരുമാനിച്ചു. 

    ഒരു ദിവസം അപ്പുട്ടന്‍ പൈസ ചോദിച്ചപ്പോള്‍ ഇസ്മായില്‍ പറഞ്ഞു " വൈകുന്നേരം വീട്ടിലേക്കു വാ." എന്നിട്ട് ഇസ്മായില്‍ എന്നോടും പറഞ്ഞു " നീയും വൈകിട്ട് വീട്ടിലേക്കു വരണം." സന്ധ്യക്ക്‌ ഞാന്‍ അലവിക്കുട്ടിയെയും കൂട്ടി ഇസ്മായിലിന്റെ വീട്ടില്‍ എത്തി. ഇസ്മായിലിന്റെ ഉമ്മ (അമ്മ) -എനിക്ക് രണ്ടു പേരും ഒരു പോലെ തന്നെ ആണ്- ആട്ടിന്‍ പാല്‍ ഒഴിച്ച ചായയും 'പഴം നിറച്ചതും' കൊണ്ട് വന്നു തന്നു. കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ അപ്പുട്ടനും എത്തി. കക്ഷിക്കും കൊടുത്തു. കഴിച്ചു. 
     ഇതിനിടക്ക്‌ ഇസ്മായില്‍ രണ്ടു പലാസ്റ്റിക്  കൂട് കൊണ്ട് വന്നു ടീപോയില്‍ വെച്ചു.  'പഴം നിറയുടെ' പാത്രം എടുത്തു മാറ്റി ( അത് കാലി ആയിരുന്നു.)  പലാസ്റ്റിക്  കൂട്  രണ്ടും ടീപോയിലേക്ക് തട്ടി. 100 ന്റെ നോട്ട്‌ കെട്ടുകള്‍ ആയിരുന്നു. അപ്പുട്ടന്‍ ഒന്ന്  അന്തം വിട്ടു. ഞങ്ങളും. ഇസ്മായില്‍ പറഞ്ഞു " അപ്പുട്ടാ ... എത്രയാ വേണ്ടത് എന്ന് വെച്ചാല്‍ എടുത്തോ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ചോദിച്ച് സ്വൈര്യം കെടുത്തരുത്..." അപ്പുട്ടന്‍ ഒന്നും പറയാതെ ഞങ്ങളെ ഓരോരുത്തരെ ആയി നോക്കി.. ഇറങ്ങി...പുറത്തേക്കു നടന്നു. 
   അപ്പോള്‍ അലവിക്കുട്ടി പറഞ്ഞു " നല്ല തറവാട്ടിലും നാ-- പിറക്കും, കേട്ടിട്ടില്ലേ?" ഞങ്ങളും ഇറങ്ങി നടന്നു.
     പ്രിയമുള്ളവരേ 'ഒരു ദിവസം അല്ലെങ്കില്‍ ഒരു ദിവസം ഇങ്ങനെ ഉള്ള അപ്പുക്കുട്ടന്‍ മാരുടെ മുന്‍പില്‍ ഇസ്മായില്‍ മാരായി ജീവിക്കണം' എന്ന്‌  നിങ്ങള്‍ക്കും തോന്നുന്നില്ലേ?

ഒരു കാര്യം കൂടി: കുറച്ചൊക്കെ മാറ്റങ്ങള്‍ ഉണ്ടെങ്കിലും ഇതിലെ എല്ലാ കഥാപാത്രങ്ങളും ഇപ്പോളും  ജീവിച്ചിരിക്കുന്നു. നിലമ്പൂരിന്റെ  പരിസരങ്ങളില്‍. വേണം എന്നുള്ളവര്‍ക്ക്  പരിചയപ്പെടാം... 

5 അഭിപ്രായങ്ങൾ:

  1. സമ്മതിച്ചിരിക്കുന്നു ഇസ്മൈലിന്റെ ബുദ്ധി.അമ്പടാ.

    മറുപടിഇല്ലാതാക്കൂ
  2. എടോ നിലംബുര്‍കാരോ ഇതുപോലുള്ള ഇസ്മയീല്‍മാര്‍ 120 രൂപയുടെ തോള്‍ സഞ്ചിയില്‍ ലക്ഷങ്ങള് മായീ കറങ്ങി നടക്കുന്നവര്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ സുലഭമാണ്‌.
    ഇസ്മൈല്‍മാര്‍ ഇനിയുമുണ്ടാകട്ടെ,അപ്പുട്തന്‍ ശശി ആയത്‌ ബാക്കി.
    കാര്യങ്ങള്‍ ഉഷാറകുന്നു. കീപ് വാകിംഗ്.

    മറുപടിഇല്ലാതാക്കൂ
  3. നിങ്ങള്‍ ആളുകള്‍ കൊള്ളാല്ലോ...
    ആ 'പഴം നിറയുടെ' പാത്രം
    കാലി ആക്കിയല്ലേ ! :)

    മറുപടിഇല്ലാതാക്കൂ
  4. അപ്പൊ ഇസ്മായിലിനെ ഇടക്കിടക്കു ബുദ്ധിമുട്ടിച്ചാൽ കായ് തോനെ കിട്ടും ല്ലെ? എന്നേം ഒന്നു പരിചയപ്പെടുത്തണേ.. ഒന്നൂല്യ, വെറ്തെ ഒന്നറിഞ്ഞിരിക്കാൻ..

    മറുപടിഇല്ലാതാക്കൂ

സംഭാവന കൂമ്പാരം ആവുമ്പോള്‍ പരിപാടി ഗംഭീരം ആവും നിങ്ങളുടെ അഭിപ്രായ സംഭാവനകള്‍ പ്രതീക്ഷിക്കുന്നു...